ചൊവ്വാഴ്ച, ഒക്‌ടോബർ 1

ഹംസകുട്ടിയുടെ ഹുറൂബ്

പത്തും പതിനഞ്ചും മണിക്കൂര്‍ നേരത്തെ വിശ്രമമില്ലാത്ത ജോലി കഴിഞ്ഞു ഹംസ കുട്ടി പരിമിതമായ തന്‍റെ താമസ സ്ഥലത്തിന്‍റെ ഇടുങ്ങിയ ഇടനാഴികയില്‍ ഇരുന്നു ഒരു സിഗരെറ്റിനു തീ കൊളുത്തി അപ്പുറവും ഇപ്പുറവുമെല്ലാം വെള്ളം നിറച്ചു വെച്ച കന്നാസുകള്‍ ഒന്നിന് മീതെ ഒന്നായി അടുക്കി വെച്ചിരിക്കുന്നു . ഇതിവിടുത്തെ സ്ഥിരം കാഴ്ച യാണ് ആഴ്ചയില്‍ രണ്ടോ  മൂന്നോ  ദിവസം മാത്രം ചുരത്തുന്ന നഗര മാതാവിന്‍റെ  അമൃത് പൊഴിക്കുന്ന അകിടായ ലൈന്‍ പൈപ്പുകളില്‍ നിന്ന് ദൈനം ദിന ആവശ്യങ്ങള്‍ക്ക് വേണ്ടി പിടിച്ചു വെച്ച ശുദ്ധജലമാണ്.ഓര്മ വെച്ച നാള്‍ മുതല്‍ സുന്ദരമായി ഒഴുകുന്ന പുഴവെള്ളത്തില്‍ രണ്ടു നേരം കുളിച്ചും കളിച്ചും ജീവിച്ച ഹംസകുട്ടിക്ക് ഈ  കണക്കാക്കിയ വെള്ളത്തിലുള്ള കുളിയും നനയും  തുടക്കത്തില്‍ ഏറെ പ്രയാസം നിറഞ്ഞതായിരുന്നു . എങ്കിലും അതൊക്കെ ശീലമായി . അല്ലെങ്കിലും ശീലങ്ങളും ശീലക്കേടുകളും  മനുഷ്യനെ പഠിപ്പിക്കുന്നത് അവനവന്‍റെ  ജീവിത സാഹചര്യങ്ങള്‍ ആണല്ലോ ...

ചുണ്ടില്‍ എരിഞ്ഞമരുന്ന സിഗരെറ്റിനൊപ്പം ഹംസകുട്ടിയുടെ ചിന്തകളും  കടല്‍ കടന്നു മലനാട്ടിലെത്തി. ചെറുപ്പം മുതലേ കണ്ടു വളര്‍ന്ന പുഴയായിരുന്നു ഹംസ കുട്ടിക്ക് ജീവിതം. പുഴയുടെ  ഓരോ ചുഴികളിലും  ചുളുവിലും  ജീവിതത്തെ കണ്ടു  .  വര്‍ഷക്കാലത്ത് ഇരുകരകളും കവിഞ്ഞൊഴുകുന്ന പുഴയിലൂടെ ഒഴുകിവരുന്ന അടക്കയും തേങ്ങയും  ചാടിപ്പിടിച്ചാണ് ഹംസകുട്ടി തന്‍റെ പഠനത്തിനും മറ്റും പണം കണ്ടെത്തിയിരുന്നത് .  യു പി സ്കൂള്‍ വരെ മാത്രമേ ഹംസകുട്ടി പഠിക്കാന്‍ പോയിട്ടൊള്ളൂ. അതിനപ്പുറം  പഠിക്കാന്‍ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. റബ്ബര്‍ എസ്റ്റേറ്റല്‍  ജോലി ചെയ്യുന്ന ഉമ്മാക്കും ഉപ്പാക്കും കിട്ടുന്ന ചെറിയ കൂലി കൊണ്ട് അഞ്ചാറു മക്കളെ പഠിപ്പിക്കുകയാണോ അതോ അവര്‍ക്ക് വെയിലും മഴയും കൊള്ളാതെ  കേറികിടക്കാനും വയര്‍ നിറച്ചു ഉണ്ണാനും, ഉടുക്കാനും ഉണ്ടാക്കുകയാണോ ചെയ്യുക .

മൂത്ത മകനായ ഹംസ കുട്ടിയും  കൂടി ഒരു ജോലിക്ക് പോയി തുടങ്ങിയാല്‍ അത് വീടിനു ഒരാശ്വാസം ആവുമല്ലോ . അല്ലെങ്കിലും  ഹംസകുട്ടിയെ സ്കൂളില്‍ ചേര്‍ത്തത് പഠിക്കാനോ പഠിപ്പിക്കാനോ ഒന്നുമല്ല. ഉച്ചക്ക് കിട്ടുന്ന ഉപ്പുമാവെങ്കിലും അവനു വയര്‍ നിറച്ചു കഴിക്കാമല്ലോ  എന്ന് കരുതിയാണ് . അത്യാവശ്യം ഈമാന്‍ കാര്യവും ഇസ്ലാം കാര്യവും  എട്ടും മൂന്നും പതിനൊന്നാണെന്ന് കൂട്ടാനും പഠിച്ചാല്‍  അത് പഴേ തോട്ടം തൊഴിലാളിയുടെ മകന് ഇന്നത്തെ എം ബി എ  ആണ് .തന്‍റെ കൂടെ ഉള്ള മറ്റു കുട്ടികളൊക്കെ തുടര്‍ പഠനത്തിനു പോവുന്നത് കാണുമ്പോള്‍ ഹംസകുട്ടിക്ക് സങ്കടം വന്ന്  കണ്ണീരോഴുകും. ആ  കണ്ണീരിനെ മറക്കാനാണ് ഹംസകുട്ടി പുഴയുടെ ആഴത്തിലേക്ക് ഊളിയിട്ടു   മണല്‍ വാരാന്‍ തുടങ്ങിയത്. അത് പടച്ചവനും ഹംസകുട്ടിക്കും മാത്രം അറിയുന്ന സത്യമാണ് . തന്‍റെ പന്ത്രണ്ടാം വയസ്സില്‍ തുടങ്ങിയ ആ പണി പത്തിരുപത്തഞ്ചു  കൊല്ലം മഴയുംവെയിലുമറിയാതെ  ഹംസകുട്ടി എടുത്തു . രാവിലെ പുഴയില്‍ മുങ്ങി പ്ലാസ്റ്റിക്ക്  ചാക്കിലേക്ക്  വാരി കൂട്ടുന്ന മണലുമായി പൊങ്ങുന്ന ഹംസ കുട്ടിക്ക് കാരിരിമ്പിന്‍റെ കളറും കരുത്തുമാണ്. ഇന്നത്തെ പൂവന്‍ പഴം പോലുള്ള ചെക്കന്മാര്‍ ജിമ്മെന്നു വിളിക്കുന്ന മസിലും പീടികയില്‍ പോയി ഉണ്ടാക്കുന്നതിലും നല്ല സിക്സ്പാക്കും  മസിലും .

 ഹംസകുട്ടിയുടെ അദ്ധ്വാനം കൊണ്ടും, നിറഞ്ഞൊഴുകുന്ന പുഴയുടെ കാരുണ്യം കൊണ്ടുമാണ്   തന്‍റെ മൂന്നു പെങ്ങന്മാരെ  മാനമര്യാദക്ക് കെട്ടിച്ചു വിടാനും അനിയന്‍മാരെയൊക്കെ ഒരു പരിധിവരെ പഠിപ്പിക്കാനും കഴിഞ്ഞത്  . ഹംസകുട്ടിയുടേതടക്കം    പലരുടേയും ചൂഷണത്തിന് വിധേയമായ . നാടിന്‍റെ  തെളിനീര്‍  ഇനി ഒരാള്‍ക്കും ജീവിതം നല്‍കാന്‍ കഴിയാത്ത  വിധം മരണത്തിലേക്ക് അടുത്ത് തുടങ്ങിയപ്പോയാണ്‌, ഏതൊരാളെ പ്പോലെയും   ഹംസകുട്ടി പുതിയ മേച്ചില്‍പുറങ്ങള്‍ തേടാന്‍  നിര്‍ബന്ധിതനായത്. വളര്‍ന്ന് വരുന്ന പെണ്മക്കളെ ആണൊരുത്തന്‍റെ കൂടെ  കൈപിടിച്ചു കൊടുക്കാനും എല്ലാവരേയും പോലെ സ്വന്തമായി ഒരു കൂരനിര്‍മിക്കാനും വേണ്ടി ഹംസകുട്ടിയും കടല്‍ കടക്കാന്‍ നിര്‍ബന്ധിതനായി .

തട്ടിക്കൂട്ടിയതും നീക്കിയിരുപ്പുള്ളതുമായ സകലസമ്പാദ്യങ്ങളും നല്‍കി ഒരു വിസ നേടി. വിസയുടെ സ്വഭാവമോ  ജോലിയോ ഒന്നും ഏതൊരു നാട്ടിന്‍പുറത്ത് ക്കാരനെപ്പോലെ ഹംസകുട്ടിയും നോക്കിയിരുന്നില്ല. നോക്കിയിട്ടും കാര്യമില്ല , തനിക്ക് ഈ ആലം ദുനിയാവില്‍ ആകെ അറിയുന്ന പണികള്‍ കുത്തിയൊലിച്ചു പോവുന്നപുഴയുടെ ആഴങ്ങളില്‍ നിന്ന് മണല്‍മാന്തിയെടുക്കുന്നതും, റബ്ബര്‍ ടാപ്പിങ്ങുംമാത്രമാണ്. ഇത് രണ്ടും ഗള്‍ഫില്‍ ഇല്ലാത്തത് കൊണ്ട്  ആ കാര്യത്തില്‍ യാതൊരു ബേജാറുമില്ല !

അങ്ങനെ ഹംസ കുട്ടി ഗള്‍ഫില്‍ എത്തിയിട്ട് കൊല്ലം മുപ്പത്  കഴിഞ്ഞു.  വന്നു കയറിയ അന്നുമുതല്‍ ഒരു ബൂഫിയ(  ലഘുഭക്ഷണ ശാല )ജോലിക്ക്  കയറിയതാ... ഇന്നും  ആ ജോലി തന്നെ നിര്‍വഹിച്ചുപോരുന്നു .രണ്ടു കൊല്ലം കൂടുമ്പോള്‍  മൂന്നു മാസത്തെ ലീവില്‍ നാട്ടില്‍ പോയി വരും. വല്യ അല്ലലോ അലമ്പോ ഇല്ലാതെ ജീവിച്ചു. ഇരിക്കാനൊരുവീണ്ടും,  പെണ്‍കുട്ടികള്‍ക്ക് ഓരോ പുതിയാപ്ലമാരേയും ഒപ്പിക്കാന്‍ കഴിഞ്ഞതാണ് മൂന്നാണ്ടിന്‍റെ ആകെയുള്ള പ്രവാസ സമ്പാദ്യം.

  ഓരോ പ്രാവശ്യം നാട്ടിലേക്കും പോകുമ്പോഴും മനസ്സിലുറപ്പിക്കും അടുത്ത പോക്കിന് എന്നന്നേക്കുമായി പ്രവാസം മതിയാക്കണം. ശിഷ്ടകാലം നാട്ടില്‍ മക്കളും പേരമക്കളുമൊത്ത്  കഴിയണമെന്ന്  പക്ഷെ വിധി ഒരിക്കലും അതിനുസമ്മതിക്കില്ല. വിധിയോട് എങ്ങിനെയെങ്കിലും ഒരു പൊരുത്തപ്പെടാമെന്ന് വെച്ചാലും തനിക്ക് ചുറ്റും തന്നിലെ ഊര്‍ജ്ജം ഉള്‍കൊണ്ട് കറങ്ങുന്ന ഉപഗ്രഹങ്ങള്‍ അത് സമ്മതിക്കണമെന്നില്ല. എന്നത്   ഹംസകുട്ടിക്ക് നേരെത്തെ ബോധ്യപ്പെട്ട കാര്യമാണ്.   ഇനി തിരിച്ചു പോവണോ വേണ്ടയോ എന്നശങ്കയില്‍ മൂന്നുമാസത്തെ പതിവ്പരോള്‍  ആറു മാസം കൂടി  നീട്ടി നിന്നപ്പോള്‍ കണ്ടതാണ്. ആദ്യമാദ്യം ചിക്കന്‍പൊരിയും സ്നേഹനിര്‍മലമായ പുഞ്ചിരിയും പിന്നെ... പിന്നെ... പുളിച്ചതാളിപ്പും വളിച്ചചിരിയുമായ് സ്വന്തം കെട്ടിയോള്‍ സൈനബ വരെ പ്രതിഷേധ പ്രതീകങ്ങള്‍ പ്രകടിപ്പിച്ചതോര്‍ക്കുമ്പോള്‍  എന്നെങ്കിലും ഒരു നാള്‍   ഈ പ്രവാസം നിര്‍ത്താമെന്ന  വ്യാമോഹം മനസ്സില്‍ നിന്ന് നുള്ളി കളഞ്ഞതാ ...
പക്ഷേ  ഇപ്പോളിതാ ഇടിവെട്ടിയനെ പാമ്പുകടിച്ചു  എന്ന് പറഞ്ഞപ്പോലെ  സൗദിയുടെ ഭരണപരിഷ്കാരത്തിന്‍റെ ഭാഗമായി പുതിയപുലിവാല്‍ വന്നിരിക്കുന്നു .നിതാഖാത്തും സൗദിവല്‍ക്കരണവും എല്ലാമായി  പ്രാവാസികളുടെ ഉറക്കംകെടുത്താനെത്തിയ  ഉത്തരവ്  പലരേയും പോലെ ഹംസകുട്ടിയേയും ധര്‍മസങ്കടത്തിലാക്കിയിരിക്കുന്നു.
പത്തുമുപ്പത് കൊല്ലമായി കഫീലെന്നു(സ്പോന്‍സര്‍ ) പറയുന്ന അറബിക്ക് ആവശ്യപ്പെടുന്ന കാശ് കൊടുത്ത്  ഇഖാമ(താമസരേഖ ) പുതുക്കി ജോലിയെടുത്ത്  വല്യ  ബുദ്ധിമുട്ടില്ലാതെ പോവുകയായിരുന്നു.  ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനം ഖഫാലത്ത്(സ്പോന്‍സര്‍ ഷിപ്പ് ) ചോദിച്ചിരിക്കുന്നു.  അതിന്‍റെ  നീക്ക് പോക്ക് നടത്താന്‍  ഖഫീലിനെ വിളിച്ചിട്ട് ഒരു പിടുത്തവും കിട്ടുന്നില്ല ഫോണില്‍വിളിച്ചിട്ട്  എടുക്കുന്നും ഇല്ല. ജോലി ചെയ്യുന്ന സ്ഥാപനഉടമയാണെങ്കില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി കൊണ്ടിരിക്കുന്നു. ഒരു രക്ഷയുമില്ല. അപ്പോഴാണ്. സഹമുറിയന്‍ മജീദ്‌ പറയുന്നത് ഹംസാക്ക നിങ്ങളൊന്നു ശറഫിയ്യയ്യില്‍ പോയി നോക്കൂ ഇനി ആ പഹയന്‍ എങ്ങാനും ഹുറൂബ് ആക്കിയിട്ടുണ്ടാവുമോആവോ??!!

മജീദിന്‍റെ ഈ വാക്ക് കേട്ട്  വി ഹെല്‍പ്പ് ഓഫീസില്‍ പോയി തന്‍റെ ജാതകം നോക്കിയത് . തിരിച്ചും മറിച്ചും ഞക്കിയും. പരതിയും നോക്കിയപ്പോയാണ് മജീദ്‌ പറഞ്ഞപ്പോലെ ഖഫീലും ഹംസകുട്ടിയും
തമ്മിലുള്ള ബന്ധം ആ കാലമാടന്‍ വേര്‍പെടുത്തിയിതറിയുന്നത് . മൂന്നു ത്വലാഖും ഒരുമിച്ചു ചൊല്ലിയ ആ പഹയന്‍  മൊബൈല്‍അല്ല കമ്പി അടിച്ചാല്‍ പോലും എടുക്കാത്തതിന് പറഞ്ഞിട്ട് കാര്യമില്ല . എങ്ങനെയെ ങ്കിലും ആ പാസ്പോര്ട്ടോന്നു  കിട്ടിയാല്‍ നാട്ടിലേക്ക് വണ്ടി കയറുകയോ  വേറെയെന്തെങ്കിലും വഴി നോക്കുകയോ ചെയ്യാമായിരുന്നു . അതിനെന്ത് വഴിയെന്ന്  ചിന്തിച്ചാണ് ഈ അന്തിക്ക് ഹംസകുട്ടി
കുത്തിയിരിക്കുന്നത് .


ചുണ്ടിലെ സിഗരെറ്റിനേക്കാള്‍ തീക്ഷണതയിലാണ്  ഹംസകുട്ടിയുടെ നെഞ്ചിലെ തീയെരിയുന്നതെന്ന്  മനസിലാക്കിയ മജീദ്‌   വന്നു ചോദിച്ചു .....
അല്ല അംസാക്കാ ... തെന്താപ്പോ  ഈ ഇരുത്തം കിടക്കുന്നില്ലേ ...
മരുഭൂമി ഒണരും മുമ്പ് ഒണരേണ്ടവരല്ലെ ... ഞമ്മള്‍ ?
മോനെ മജീദേ ... അയിന്  ഒറങ്ങീട്ട് വേണ്ടേ  ... ഒണരാന്‍

മരുഭൂമി പോലെയാണിപ്പോള്‍ ഹംസകുട്ടിയുടെ മനസ്സ്. മുമ്പില്‍ വഴികള്‍ നിരവധിഉണ്ടെങ്കിലും തനിക്ക് പോകേണ്ട വഴിയേതെന്നു മാത്രമറിയില്ല. സ്വന്തം പുഴയും അതിന്‍റെ തീരവും   ഈ താമസിക്കുന്ന റൂമും ജോലി ചെയ്യുന്ന ബൂഫിയയുമല്ലാതെ അതിനപ്പുറം ദുനിയാവില്‍ യാതൊന്നും  കാണാത്ത ഹംസകുട്ടിക്ക് ഇതൊരു പരീക്ഷണം തന്നെയാണ് ..
മൗനം  തളംകെട്ടിയ ചിന്തകള്‍ക്ക് വിരാമമിട്ടു മജീദ്‌ വിളിച്ചു,
അംസാക്കാ ,,,,,  
 എന്തേ ഡാ ...

ഹംസാക്കാ ഇങ്ങളിങ്ങനെ ബേജാറും ബെത്തപ്പാടും ആയി ബിപി കൂട്ടി വെറുതെ മലാമത്തിന്‍റെടക്ക് എടങ്ങേറ് കൂടി വലിച്ചു കേറ്റല്ലിം  നമുക്ക് ഹുറൂബ് വലിപ്പിക്കാന്‍ വല്ലവഴിയും, ഉണ്ടോന്നു നോക്കാം. വളഞ്ഞവഴിക്കും നേരായവഴിക്കും  ഇങ്ങനെയുള്ള വണ്ടീംവലേം തീര്‍ക്കാന്‍ വേണ്ടി കുറേയാളുകള്‍ ഇവിടെയുണ്ടല്ലോ ഞമ്മക്കവരെയടുത്തൊന്നു മുട്ടിനോക്കാം ... മജീദിന്‍റെ വാക്കുകളില്‍ ആശ്വാസം കണ്ടെത്തി ഹംസകുട്ടി ഉറങ്ങാന്‍കിടന്നു. പ്രവാസജീവതത്തില്‍ എല്ലാവരും ഒറ്റകളാണ്  സ്വന്തം പ്രശ്നങ്ങളിലും സ്വപ്നങ്ങളിലും മാത്രം ജീവിക്കുന്നവര്‍. സ്വന്തം കൂടെപിറപ്പുകള്‍ പ്പോലും ഇവിയെത്തിയാല്‍ സ്വന്തംകാര്യം സിന്ദാബാദ്യെന്ന മുദ്രാവാക്യത്തിലാ ജീവിക്കുന്നത് .അവരെയൊന്നും കുറ്റപ്പെടുത്തിയിട്ടു എല്ലാവരും പണം സമ്പാദിക്കാന്‍വേണ്ടി വന്നവരാണല്ലോ ഇവിടെ .പണത്തിനടക്ക് സ്നേഹത്തിനും രക്തബന്ധങ്ങള്‍ക്കും , സൌഹൃദങ്ങല്‍ക്കുമൊക്കെ  പ്രവേശനം നിഷിദ്ധമാണ് .

  എങ്കിലും മജീദ്‌ ഈ റൂമിലേക്ക് വന്നയന്നുമുതല്‍   ഹംസകുട്ടിക്ക് ഒരുനല്ല കൂട്ടാണ് സന്തോഷത്തിലും,സങ്കടത്തിലും  മജീദ്‌ ആശ്വാസവാക്കുകളുമായി കടന്നുവരാറുണ്ട് .പ്രായത്തേക്കാള്‍ കവിഞ്ഞ പക്വതയും പാകതയും ഉള്ളവന്‍ . മനുഷ്യനെ മനസ്സിലാക്കാന്‍ കഴിയുന്നവന്‍  പ്രായത്തില്‍ ഇളപ്പമെങ്കിലും നല്ലൊരു സുഹൃത്ത്. ചിന്തകള്‍ക്ക് ഇടയിലെപ്പോഴോ കണ്‍പോളകളെ ഉറക്കം കീഴടക്കിയത് ഹംസകുട്ടി അറിഞ്ഞില്ല .

പിറ്റേന്ന് ജോലി കഴിഞ്ഞു മജീദ്‌വന്നപ്പോള്‍ ഹുറൂബ് വലിക്കുന്നതിന് വേണ്ട കാര്യങ്ങള്‍ അന്വേഷിച്ചാണ് വന്നത് നേരായ വഴിക്ക് കാര്യങ്ങള്‍ നടക്കണമെങ്കില്‍ കഫീല്‍ വിജാരിക്കണം അതൊരിക്കലും നടക്കാത്തത്കൊണ്ട് ,നമുക്ക് വളഞ്ഞ വഴിതന്നെ നോക്കാം അവന്‍റെയൊരു സുഹൃത്തിന്‍റെ പരിചയത്തില്‍ ഒരാളുണ്ട് ആറായിരംറിയാല്‍ നല്‍കിയാല്‍ കാര്യങ്ങള്‍ ശരിയാക്കി നല്‍കുമെന്ന് പറഞ്ഞു  . ആശിച്ചും കൊതിച്ചും ആകാംഷയോടെ അത് കേട്ടപാടെ കയ്യിലുള്ളതും കടംവാങ്ങിയാല്‍ കിട്ടുന്നിടത്തെല്ലാം കടം വാങ്ങിയും മജീദിന്‍റെ കൂട്ടുകാരനെപ്പോയി കണ്ടു.അഡ്വാന്‍സായി മൂവായിരം രൂപ ബാക്കി സംഗതിയെല്ലാം റെഡിയായി പേപ്പറുകള്‍ കയ്യില്‍ വന്നതിനു ശേഷവും നല്‍കാമെന്ന വെവസ്ഥയില്‍  തിരിച്ചു പോന്നു.

രണ്ടു ദിവസംകൊണ്ട് എല്ലാം ശരിയാക്കി നല്‍കാം എന്നാണു വെവസ്ഥ.പക്ഷെ ഇപ്പൊ ദിവസം രണ്ടുംനാലും കഴിഞ്ഞു  കൊടുത്ത കാശിനോ പറഞ്ഞവാക്കിനോ ഒരുതുമ്പും കാണുന്നില്ല വിളിക്കുമ്പോയെല്ലാം  ഇന്ന് നാളെ മറ്റന്നാളെന്നു പറഞ്ഞു പുതിയ പുതിയ  അവധികളും കാരണങ്ങളും പറഞ്ഞു മാസം ഒന്ന് കഴിഞ്ഞപ്പോള്‍ ഖഫീലിനെപ്പോലെ തന്നെ ഇപ്പോള്‍ സഹായിക്കാമെന്നു പറഞ്ഞു കാശ്  വാങ്ങിയവന്‍റെയും ഒരുവിവരവുമില്ല . അതല്ലെങ്കിലും ഇവിടെ മലയാളി മലയാളിയെ പറ്റിക്കല്‍ പുതിയസംഭ വമൊന്നും അല്ലല്ലോ ....

ഓരോ വാതിലുകളും അടയുന്നത് ജീവിതസായാഹ്നത്തിലേക്ക് കാലെടുത്ത് വെക്കുന്ന ഹംസകുട്ടിയുടെ മുഖത്തും ആരോഗ്യത്തിലും പ്രകടമായിതന്നെ മജീദ്‌കണ്ടു . എല്ലാവരും ഉറങ്ങിയാലും ഉറങ്ങാന്‍ കഴിയാത്ത ഹംസ കുട്ടിയുടെ കണ്ണിനേയും കരളിനേയും മജീദ്‌ കണ്ടു പാവം ഈ പാവത്തിനെ പടച്ചവന്‍ എന്തിനാണിങ്ങനെ ഇടങ്ങേരാക്കുന്നത് എന്ന് മജീദിനും മനസ്സിലാവുന്നുണ്ടായിരുന്നില്ല .  ചുണ്ടിലെരിയുന്ന സിഗ്രെറ്റില്‍ മാത്രമല്ല, ഹംസ കുട്ടിയുടെ നെച്ജിലും എരിയുന്ന തീ ആണെന്ന് മനസ്സിലാക്കിയ മജീദ്‌ പറഞ്ഞു
ഹംസാക്കാ ...

ഞമ്മളെ ഇവിടെ  കുറേ സംഘടനകള്‍ ഉണ്ടല്ലോ? കൂട്ടത്തില്‍ ഇങ്ങളെ നാട്ടാര്‍ക്കും ഉണ്ടല്ലോ ഒരു കമ്മിറ്റി .നിങ്ങളറിയുന്ന ആരെങ്കിലും ആ കൂട്ടത്തില്‍ ഉണ്ടെകില്‍ ഓലെയടുത്തൊന്നുപോയി പറഞ്ഞു നോക്കീം ...
ഇത് കേട്ടപ്പോള്‍ ഹംസകുട്ടിയുടെ മനസ്സിലും അത്  ശരിയാണെന്ന് തോന്നി. മാത്രമല്ല ജോലിയുടെ ഇടവേളകളിലുള്ള പത്രവായനയില്‍  ,സംഘടനയുടെ സേവന വാര്‍ത്തകളും മറ്റും കാണാറുമുണ്ട് . പിറ്റേന്ന് രാവിലെ തന്നെ അവരെ പ്പോയി കാണാന്‍  തീരുമാനിച്ചു . ഒരിക്കലും ഈ  അവസ്ഥയില്‍ അവരെന്ന സഹായിക്കാതിരിക്കില്ല .ഇത് വരെ അവര്‍ വിളിച്ചപ്പോ ഒന്നും അവിടെ ചെല്ലാനോ  അവരെ പരിപാടികളില്‍  പങ്കെടുക്കാനൊന്നും ജോലിത്തിരക്ക് കാരണം സാധിചിട്ടില്ലങ്കിലും  ഓരോ കാര്യം പറഞ്ഞുള്ള പിരിവുമായി അവര്‍ വരുമ്പോള്‍ തന്നാലാവുന്നത്കൊ ടുത്തിട്ടുണ്ടല്ലോ ...പിന്നെ ഞമ്മളെ അയല്‍വാസികളും നാട്ടുക്കാരുമൊക്കെയല്ലേ   അതിലുള്ളത് ഇതൊരു അത്താണിതന്നെയാണെന്ന ധാരണയോടെ  ഹംസകുട്ടിയുടെ നിദ്രാവിഹീന രാവിനു തിരശീലവീണു .

രാവിലെ എണീറ്റ്‌ 

പിറ്റേന്ന് രാവിലെ  ജോലിസ്ഥലത്ത്പ്പോയി  ബോസ്സിനെ ക്കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി അര ലീവുംവാങ്ങി  സംഘടനയുടെ സാരഥികളുടെ അടുത്തേക്ക്പോയി .  തന്‍റെ കദനകഥ പറഞ്ഞു എല്ലാം കഴിഞ്ഞു നേതാവിന്‍റെ  ഒരു ചാരിത്ര്യപ്രസംഗവും കേട്ട്. തുടങ്ങിയ ലക്‌ഷ്യം മുതല്‍ ഇന്ന് വരെ ഉള്ള പ്രവര്‍ത്തനങ്ങള്‍ സംഘടന നടത്തുന്ന ബിസിനെസ്സ് ലാഭം, വിവിധ പ്രോഗ്രാം അതിനു പുറത്ത് ഓരോരുത്തര്‍ മരണ പെടുമ്പോള്‍ ചെയ്യുന്ന സേവനങ്ങള്‍   . തുടങ്ങി ഹംസ കുട്ടിക്ക് മനസ്സിലാവാത്ത കുറേ കാര്യങ്ങള്‍  . എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും  ഇത് കൊണ്ടൊന്നും തനിക്കൊരു  ഗുണവുമില്ലെന്നു മനസ്സിലായി 

നിരാശയുടെ തീവ്രഭാവവുമായി തിരിച്ചു വന്ന ഹംസകുട്ടിയുടെ നേരെ എന്തായി  പോയ കാര്യം എന്ന് ചോദിക്കും മട്ടില്‍ നോട്ടമെറിഞ്ഞ മജീദിന്  മുമ്പില്‍   ഹംസ കുട്ടി ഉത്തരം പറഞ്ഞു. സങ്കടങ്ങളില്‍ പങ്കാളികള്‍ ആവാനുള്ളതല്ല മജീദേ ,,,, ഇന്നത്തെ സംഘടനകള്‍  സന്തോഷമുള്ളവര്‍ക്ക് കൂടുതല്‍ സന്തോഷം നല്‍കാന്‍ ഉള്ളതാ .........!!

പ്രതീക്ഷകള്‍ക്ക്  കിനാവിലേക്ക് വരെ പ്രവേശനം നിഷേധിച്ചു കിടന്ന ഹംസകുട്ടിയുടെ മൊബൈലിന്‍റെ അലറാം നാദം  ഇടതടവില്ലാതെ രാവെളുക്കും മുമ്പേ.. ചിലച്ചുകൊണ്ടിരുന്ന ശബ്ദം കേട്ട് തലവഴി മൂടിയ ബ്ലാങ്കറ്റ് മാറ്റി ഹംസക്കയെ തട്ടി വിളിച്ച മജീദിന്‍റെ  കൈകള്‍ ഒരുവേള  പിന്തിരിഞ്ഞു
 ഹംസാക്കാ എന്നൊരു അലര്‍ച്ചയോടെ   മജീദ്‌ നിശ്ചലനായി  .. ഖഫാലയും ഖഫീലുമല്ല ഇനിയൊരു ഖഫം പുടയാണ് ഹംസകുട്ടിക്കാവശ്യം


(ഇത് കഥയാണോ ജീവിതമാണോ എന്നെനിക്കറിയില്ല . എനിക്ക് ചുറ്റിലും ഒരുപാട് ഹംസ കുട്ടിമാരുണ്ട് എന്ന് മാത്രം എനിക്കറിയാം.  പ്രിയപെട്ട സ്നേഹിതന്‍ സാദിഖ് മാഷ് പറഞ്ഞ ഒരു ആശയത്തെ ഞാന്‍ കണ്ട ജീവിതങ്ങളുമായി യോജിപ്പിച്ച് എഴുതിയതാണ് . നിങ്ങളുടെ വിമര്‍ശനങ്ങള്‍ കമെന്‍റ് ബോക്സില്‍ കുറിച്ചാലും )

ബുധനാഴ്‌ച, മേയ് 1

പെരുകുന്ന പീഡനവും ഉരുകുന്ന വീടകവും


ആകെലോക ദുനിയാവിന്‍റെ വന്‍കരകളില്‍ നിന്ന്   അറബിക്കടലിലേക്ക് ത്രികോണ ഷേപ്പിലിറങ്ങിപ്പോയ നമ്മുടെ ഇന്ത്യ എന്ന മഹാരാജ്യത്ത് നിന്നും ഇന്ന് കേള്‍ക്കുന്ന വാര്‍ത്തകളത്രയും   പീഡനങ്ങളുടെ  ഞെട്ടിപ്പിക്കുന്ന കഥകളാണ് . ഒരു പെണ്കുട്ടിയുടെയെങ്കിലും  അപ്പനാകാന്‍ ഭാഗ്യം ലഭിച്ച എന്നെപ്പോലെയുള്ള സകല തന്തമാരുടേയും ഉളളില്‍  ആധിയുടെ വിങ്ങല്‍ കുടികൊള്ളാന്‍ തുടങ്ങീട്ടു കാലം കുറേയായി . ഇന്നല്ലങ്കില്‍ നാളെ ഇതിനൊരു പ്രതിവിധി ആവുമെന്ന പ്രതീക്ഷയോടെ കണ്ണുംനട്ട്, കെട്ടിയ കണ്ണുമായി നീതിയുടെ തുലാസും തൂക്കിനില്‍ക്കുന്ന നീതിദേവതയുടെ പാദാരബിംബങ്ങളിലേക്ക് ഉറ്റുനോക്കാന്‍ തുടങ്ങീട്ട്  കാലം 'ഇമ്മിണി' ആയെങ്കിലും ഒരു ചലനവും സംഭവിച്ചിട്ടില്ല.  ഇനി സംഭവിക്കുമെന്ന് പ്രതീക്ഷയും ഇല്ല .! എങ്കിലും ചില ആശങ്കകള്‍ പങ്കുവെക്കാന്‍ ഈ അവസരം വിനിയോഗിക്കട്ടെ ...


പീഡനം എന്ന് പറയുന്ന  മനുഷ്യനും മൃഗത്തിനും ഭൂഷണമല്ലാത്ത ഈ ആഭാസത്തരം  ലോക പിറവി തൊട്ടുതന്നെ ഈ ഭൂമിയില്‍ ഉണ്ടെന്നാണ് ക്കേട്ടുകേള്‍വി  അതുതന്നെ പല തരത്തിലുമുണ്ട് .  സ്ത്രീ പീഡനം , ലൈംഗീക പീഡനം ,മാനസിക പീഡനം , ഗാര്‍ഹിക പീഡനം തുടങ്ങി ഇനി പേരിടാന്‍ കിടക്കുന്ന പീഡനങ്ങള്‍ വേറെയും അനവധി .
ഇതിലിന്ന് സര്‍വ്വവ്യാപിയും  ഏറെ അപകടകാരിയുമായ  ഒന്നാണ്  ലൈംഗീകപീഡനം.  ഇണയുടെ അനുമതിയില്ലാതെ  ലൈംഗീകതയിലേര്‍പ്പെടുന്ന , അല്ലെങ്കില്‍ ബലാല്‍സംഗം ചെയ്യുന്നരീതിഎന്നത് ... പണ്ട് കാലങ്ങളില്‍ ജന്മി തമ്പുരാക്കന്മാര്‍  അടിയാന്‍മാരുടെ ഭാര്യമാരേയും പെണ്മക്കളേയും  അവരുടെ ശാരീരിക  സുഖത്തിനു വേണ്ടി പത്തായപ്പുരകളിലും  കളപ്പുരകളിലുമിട്ട്   പീഡിപ്പിച്ചിരുന്നത് തൊട്ട് ,  നല്ല തൂവെള്ള താടിയും വെച്ച്   നാലുംകെട്ടി  നാട്ടാരേയും പറ്റിച്ച്  കഴിഞ്ഞിരുന്ന  ഹാജിമാരുമൊക്കെ നടത്തിയ പീഡനങ്ങള്‍ ഒന്നും പുറംലോകം അറിയാതെ പോവുകയും അറിഞ്ഞാല്‍തന്നെ 'ദാരിദ്ര്യം' അന്നത്തെ സമൂഹത്തിൽ അടിച്ചേല്‍പ്പിച്ച  'പാരതന്ത്ര്യം'  അവരെ പ്രതികരണശേഷിയില്ലാത്ത സമൂഹമായി മാറ്റുകയുമായിരുന്നു. അത്കൊണ്ട്തന്നെ പീഡനമെന്ന ഈ മഹാവിപത്ത് അത്രതന്നെ ഈ മണ്ണില്‍  പ്രചരിച്ചിരുന്നില്ല  എന്നുവേണം മനസ്സിലാക്കാന്‍ .
(പെന്‍സില്‍ കൊണ്ടൊരു വര )

'തോംസണ്‍ റോയിട്ടേഴ്സ്ന്‍റെ അഭിപ്രായ സര്‍വേ' പ്രകാരം സ്ത്രീകള്‍ക്ക് ഏറ്റവും മോശമായ  ജീവിതസാഹചര്യങ്ങളുള്ള  രാജ്യങ്ങളില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്നത്  നമ്മുടെ ഇന്ത്യയാണെന്ന് കേള്‍ക്കുമ്പോള്‍ , സത്യം പറയാലോ... നമ്മുടെ നാടിനെ സാമ്പത്തികോന്നതിയിലെത്തിക്കാനും രാജ്യത്തെ ജനങ്ങളെയൊക്കെ  സമ്പന്നരാക്കി മാറ്റാനും വേണ്ടി 'പൊതുസ്വത്ത്‌' മുഴുവന്‍ കൊള്ളയടിച്ചും 'ഉപ്പുതൊട്ടു കര്‍പ്പൂരംവരെ' സകല വസ്തുക്കള്‍ക്കും വിലകൂട്ടിയും ആത്മാര്‍ത്ഥ പരിശ്രമം നടത്തുന്ന സര്‍ദാര്‍ജിയേയും  മദാമ്മയേയും  മുരിക്കിന്‍ കൊമ്പ് വെട്ടി നാല് പൊട്ടിക്കാനാണ് തോന്നുന്നത് ,

പരകോടി പാമര കുലജാതര്‍  വസിക്കുന്ന ഭാരതാംബയുടെ വിരിമാറില്‍ ഏകദേശം ഓരോമുപ്പത്മിനിറ്റിലും
ഓരോ  ബലാല്‍സംഗം  നടക്കുന്നു എന്നാണ് ചിലകണക്കുകള്‍  സൂചിപ്പിക്കുന്നത് . എന്നാല്‍. ഈ കണക്കും തെറ്റായി മാറുന്നു എന്ന ഒരഭിപ്രായമാണ് വിനീതനുള്ളത്. കാരണം , ആയിരം സ്ത്രീകള്‍ ബലാല്‍സംഗത്തിനിരയാവുമ്പോള്‍ അതിന്നെതിരെ പ്രതികരിക്കാന്‍ രംഗത്ത്  വരുന്നത് കേവലം പത്തെണ്ണം മാത്രമാണ്. ഈ പത്താളുകളില്‍ തന്നെ നീതി ലഭിക്കുന്നത് കേവലം മൂന്നെണ്ണത്തിനു മാത്രമാണ്.
 എന്തുകൊണ്ടാണ്  ഇത്തരം ആക്രമണങ്ങള്‍ക്ക്  ഇരയാകുന്നവര്‍ ഇതിനെതിരെ പ്രതികരിക്കാതിരിക്കാന്‍  നിര്‍ബന്ധമാവുന്നത് എന്നത് സമൂഹം ഗൌരവത്തോടെ ചിന്തിക്കേണ്ട ഒന്നാണ്.

ഒരിക്കലെങ്ങാനും ഏതെങ്കിലും ഒരു വേട്ട മൃഗത്തിന്‍റെ കെണിയില്‍ അകപ്പെടുകയും പുറംലോകം അറിഞ്ഞാല്‍പിന്നെ  സമൂഹം അവര്‍ക്ക് നല്‍കുന്ന  മാനസിക പീഡനം  അവര്‍  അനുഭവിച്ച ലൈംഗിക   പീഡനത്തേക്കാള്‍ വളരെ വലുതാണ്‌.  പാത്തുംപതുങ്ങിയുമുള്ള  പരിഹാസവും ചൂഴ്ന്നുനോട്ടവും കുത്തുവാക്കുകളും കുറ്റപ്പെടുത്തലുകളും സഹിക്കാന്‍ കഴിയാത്തതും ഒരായിരം തവണ പീഡിപ്പിക്കപ്പെടുന്നതിനേക്കാള്‍  അസഹ്യവുമാണ്. എന്ന് മാത്രമല്ല , വിവാഹം കഴിഞ്ഞതാണെങ്കിലും അല്ലെങ്കിലും അവരുടെ  ജീവിതം പിന്നീടങ്ങോട്ട് സ്നേഹം നിഷേധിക്കപ്പെടുന്ന എല്ലാവര്ക്കും ഭാരമാകുന്ന ഒരു ചവര്‍ ജന്മമായി മാറുകയോ അല്ലെങ്കിൽ നമ്മൾ മാറ്റുകയോ ചെയ്യുന്നു എന്നതാണ് വസ്തുത .  അത്കൊണ്ട്തന്നെ ആദ്യം  ഒരു   പരിവർത്തനം അത്യാവശ്യമായി വരേണ്ടത് പൊതുസമൂഹത്തിനാണ്.അപ്പോൾ മാത്രമേ മാന്യത യുടെ മുഖംമൂടിയും കൊണ്ട്നടക്കുന്ന ഇത്തരം നിഷാദൻമാര്‍ക്കെതിരെ  ഇരകൾ രംഗത്ത് വരികയോള്ളൂ...

ഒരിക്കലും പീഡിപ്പിക്കപ്പെടുന്ന പുരുഷന്‍ സമൂഹത്തില്‍നിന്നോ കുടുംബത്തില്‍നിന്നോ  ഇത്തരം മാനസികമായി ശിക്ഷകള്‍ ഏറ്റുവാങ്ങേണ്ടി വരുന്നില്ല.  ഈ കുറ്റകൃത്യത്തിന് മുമ്പ് എങ്ങിനെയാണോ അവന്‍ ജീവിച്ചിരുന്നത് അതേ രീതിയില്‍ തന്നെ അവന്‍ യാതൊരു മനസാക്ഷി ക്കുത്തുമില്ലാതെ  സമൂഹത്തില്‍ ജീവിക്കുന്നു. അവന് പേരുദോമില്ല , പരിഹാസച്ചിരിയില്ല,കുത്തുവാക്കുമില്ല ! പീഡനത്തിനിരയായ സ്ത്രീകളെ മാത്രം വീണ്ടും വീണ്ടും വേട്ടയാടപ്പെടുന്നു. ഇവിടെയാണ് , നമ്മുടെ 'സാംസ്കാരിക ഔന്നിത്യം' ചോദ്യം ചെയ്യപ്പെടുന്നത് .

ഉദാഹരണമായിട്ട് , ഇന്ന് ശരീരം വിറ്റ്  ജീവിക്കുന്ന നമ്മുടെ ഇടയിലെ സ്ത്രീകളെ തന്നെ നമുക്ക് നോക്കാം.അവരെ നാമെത്ര  തരംതാഴ്ത്തിയാണ് സംസാരിക്കുന്നത്? അവരെ വേശ്യകളാക്കി മാറ്റിയെടുത്തവരെ നമ്മള്‍ കാണാതെ പോകുന്നു! ഒത്തിരി ശരീര വില്‍പ്പനക്കാരുമായി സംസാരിച്ചതില്‍ നിന്നും 'ഞാന്‍  ലൈംഗീക  തൊഴിലാളി'  നളിനി ജമീലയുടെ ആത്മ കഥ  എന്ന പുസ്തക വായനയില്‍ നിന്നും   മനസ്സിലാക്കിയ ഒരുസത്യമുണ്ട് , ഒരു പെണ്ണും സ്വമനസ്സാലെ ഈ തൊഴിലിന് ഇറങ്ങിയവരല്ല മറിച്ച് ഒരിക്കല്‍ പെട്ടുപ്പോയ ചുഴിയില്‍ നിന്ന് രക്ഷപെടാനാവാതെ പോയ  പാവങ്ങളാണിവർ. പക്ഷെ, അപ്പോഴും അവളെയിങ്ങനെ ആക്കിത്തീര്‍ത്ത ആളുകള്‍ സമൂഹത്തില്‍ വളരെ മാന്യന്‍മാരായി തന്നെ ജീവിക്കുന്നു. വീണ്ടും വീണ്ടും ഇത്തരം ഇരകളെ അനായാസം സൃഷ്ടിക്കുന്നു  .

ഒരു കാലഘട്ടത്തില്‍ സമ്പന്നനും കയ്യൂക്കുള്ളവനും  നിരാലംബരായ ആളുകളുടെ മേല്‍ നടത്തി പോന്നിരുന്ന ഈ പേക്കൂത്ത്  ഇന്നെന്തുകൊണ്ടാണ്   സർവ്വവ്യാപിയായതന്ന്  ചിന്തിക്കേണ്ട ഒരു വസ്തുതയാണ്. ഇതില്‍ നാടിന്‍റെ ഭരണകൂടത്തിനും   നീതിന്യായസംവിധാനത്തിനും   നിർണ്ണായകമായൊരുപങ്കുണ്ട്.ഒരു രാജ്യത്ത് കുറ്റവാളികള്‍ ഉണ്ടാവുക എന്നത് സാധാരണമാണ്.ഇതിനെ പരിപൂര്‍ണ്ണമായ  രീതിയില്‍ ഉന്മൂലനം ചെയ്യുക  എന്നത് അസാധ്യവുമാണ്‌. എങ്കിലും ഇതിനെ ക്രമാതീതമായി നിയന്ത്രിക്കാനുള്ള  ഇച്ഛാശക്തിയെങ്കിലും നമ്മുടെ ഭരണകൂടത്തിനുണ്ടാവണം. ഇവിടെ അതില്ലാതെ പോകുന്നതാണ്  നമ്മുടെ ശാപം.
ഇപ്പോള്‍തന്നെ ഇന്ത്യ ഇന്നുവരെ കാണാത്ത  രീതിയില്‍  പ്രതിഷേധം  അലയടിച്ച 'ഡല്‍ഹിപീഡനം' തന്നെ എടുത്ത് പരിശോധിച്ചാല്‍  നമുക്ക് വ്യക്തമായി കാണാന്‍ കഴിയും നമ്മുടെ കോടതികളുടെ അനാസ്ഥ. നൂറു കോടി ഇന്ത്യന്‍ ജനതയും  കുറ്റം ചെയ്തവരും തെറ്റിനെ സമ്മതിച്ചിട്ടും  കുറ്റവാളിക്ക് പോലും കുറ്റവും കുറ്റത്തിന്‍റെ ഭീകരതയും  ബോദ്ധ്യമായിട്ടു   അവര്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള ഒരു ശിക്ഷ വിധിക്കാന്‍ നമ്മുടെ കോടതികള്‍ക്ക്  ഇതുവരെയായിട്ടില്ല ഇനിയെന്ത് തെളിവിന്‌ വേണ്ടിയാണിവർ  കാത്തിരിക്കുന്നത് എന്ന്  മനസ്സിലാകുന്നുമില്ല   . പ്രതികള്‍ക്കും സമൂഹത്തിനും  ബോദ്ധ്യപ്പെട്ടിട്ടും  എന്തേ..... നമ്മുടെ   നീതിപീഠങ്ങള്‍ക്ക് മാത്രം ഇത് ബോധ്യമാവുന്നില്ല .മാതൃകാപരമായ ശിക്ഷയിലൂടെ സമൂഹത്തിനൊരു പാഠം കാണിച്ചുകൊടുക്കാന്‍ ഇവര്‍ തയ്യാറാവുന്നില്ല എന്നത്തന്നെയാണ് ഇത്തരം  ക്രിമിനലുകൾക്ക്  നമ്മുടെ നീതിപീഠവും സര്‍ക്കാരും നല്‍കുന്ന പ്രോത്സാഹനം.

അതുകൊണ്ട്  സമയബന്ധിതവും  മാതൃകാപരവുമായ നീതി   നിര്‍വ്വഹണത്തിലൂടെ സാമൂഹ്യ സുരക്ഷ ഉറപ്പിക്കാന്‍ ഒരല്‍പസമയമെങ്കിലും  ഭരണ കൂടംമാറ്റിവെക്കാന്‍ തയ്യാറായേ മതിയാവൂ....



"എന്താണ് ഈ പീഡനം , എങ്ങനെയാണ് ഈ പീഡനം" എന്ന്  ആറു വയസ്സായ സ്വന്തം മോള് എന്‍റെ സ്വന്തം ഭാര്യയോട് ടി വി കാഴ്ച്ചകള്‍ക്കിടെ   ചോദിച്ചപ്പോള്‍ ഉത്തരംമുട്ടി ഉത്തരത്തിലേക്ക് നോക്കി നിസ്സഹായകമായചോദ്യമാണ് ഈ  പോസ്റ്റെഴുതാൻ  എന്നെ പ്രേരിപ്പിച്ച ഘടകം 

വ്യാഴാഴ്‌ച, മാർച്ച് 14

പിടിയരി കവിതകള്‍




ഞാനൊരു കവിയല്ല  കഥാക്കാരനും അല്ല  പിന്നെ എന്താ റിയാല്‍ മാത്രം സ്വപ്നം കാണുന്ന ഒരു സാധാരണ പ്രവാസി    ആ പ്രവാസത്തിന്‍റെ വിരസതയില്‍  പലപ്പോളായി  മണ്ടക്കുള്ളില്‍ വിരിഞ്ഞ പൊട്ടത്തരങ്ങള്‍ മുഖ പുസ്തക ചുമരുകളില്‍ ചാര്‍ത്തിയതെല്ലാം ഒരുമിച്ചു നിങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നു അനുഭവിച്ചാലും പ്രിയരേ ..... 



മിഴികള്‍ 
ഓര്‍മയുടെ ഊഞ്ഞാലില്‍                                                            
ഇന്ന് ഞാന്‍ തനിച്ചാണ് 
കറുത്ത പുകമൂടിയ പകലുകളും 
പ്രകാശം നിറഞ്ഞ രാത്രികളും 
വഴി താണ്ടുമ്പോള്‍
മനസ്സുഖം തേടി യെത്തിയത്

ഞായറാഴ്‌ച, ജനുവരി 27

ആന ബസ്സിന്‍റെ അന്ത്യ കൂദാശ...


പരശുരാമേട്ടന്‍ മഴു എറിഞ്ഞു പാവക്ക പ്പോലെ ഉണ്ടാക്കിയെടുത്ത കേരളക്കരയിലെ  നിരത്തിലൂടെ തലങ്ങും വിലങ്ങും ഓടുന്ന ഞമ്മളെ ആന വണ്ടിയുടെ കട്ടയും പടവും മടങ്ങാന്‍ ഇനി അധിക നാളുകളില്ലെന്ന് മാമല നാട്ടിലെ മലയാള മാധ്യമങ്ങളെല്ലാം മടി കൂടാതെ പറയുന്നത് കേള്‍ക്കുമ്പോള്‍ സത്യം പറയാലോ ..?ഈ ഉള്ളവന്‍റെ ഖല്‍ബിനകത്ത്  പാണ്ടാരോ പാടിയ  " ഇതാ പോകുന്നേ .. നാരി ഇതാ പോകുന്നേ.. എന്ന  ഒപ്പന പാട്ടിന്‍റെ ഈണത്തില്‍ ഉള്ളൊരു പാട്ടാണ് മുഴങ്ങുന്നത് . അത് രാജ്യസ്നേഹം ഇല്ലാത്തത് കൊണ്ടോന്നും അല്ല  കുറച്ചുകാലം  കേരളത്തിന്‍റെ റോഡും കുളവും അല്ലാത്ത പാതയിലൂടെ വെയിലും മഴയും കൊണ്ട്  ഈ ആനകളോട് മത്സരിച്ചും ചിന്നം വിളിച്ചുമാണ് ഈ കൊമ്പില്ല കൊമ്പന്‍ ഉപജീവനം നടത്തിയിരുന്നത്.

ബുധനാഴ്‌ച, ജനുവരി 9

കുഞ്ഞുണ്ണിയുടെ കെട്ടും,അമ്മായിന്‍റെ കണക്കും... !


നേരം വെളുത്ത് പല്ലും മുഖവും തേച്ചു കഴുകി, ഉമ്മ കൊടുത്ത കട്ടനും അടിച്ചു കുട്ടപ്പനായി 'കുഞ്ഞുണ്ണി' രാവിലെത്തന്നെ നാലുംകൂടിയ കവല ലക്ഷ്യമാക്കി നടന്നു. പതിവ് 'കമ്പി ടീം' എല്ലാം രാവിലെത്തന്നെ സൂപ്പെര്‍ സാധുവില്‍ നിന്നുയരുന്ന ധൂപ ധൂളികളാല്‍ വായുവിന്‍റെ അനന്തമായ ലോകത്ത് നൈമിഷിക ശില്‍പ്പങ്ങള്‍ തീര്‍ത്ത്‌ വായും നോക്കിയിരിക്കുന്നുണ്ട്. കുഞ്ഞുണ്ണിയുടെ ഒരു ദിവസമാരംഭിക്കുന്നത് ഈ കമ്പിക്കാലില്‍ നിന്നാണ്. നടുവൊടിഞ്ഞ ഇലക്ട്രിക്ക് പോസ്റ്റ് രണ്ടു ചെങ്കല്ലുകളുടെ മേലെ പ്രതിഷ്ടിച്ചുണ്ടാക്കുന്ന ഈ   'കമ്പിക്കാല്‍' എന്ന  ഇരിപ്പിടത്തിനു ഒരു നാവുണ്ടെങ്കില്‍ പറയാനും ഒരു കൈയ്യുണ്ടെങ്കില്‍ രചിക്കാനും കഥകളുടെ കൂമ്പാരം നിരവധിയുണ്ട്.

LinkWithin

Related Posts Plugin for WordPress, Blogger...